140 ലേറെ മണിക്കൂറുകള്‍ കോണ്‍ക്രീറ്റ് കൂനയ്ക്കുള്ളില്‍; രക്ഷാപ്രവര്‍ത്തകരുടെ മുഖത്തു പുഞ്ചിരി സമ്മാനിച്ച്‌കൊണ്ട് സിറിയയിലെ കുരുന്നുകള്‍

ഭൂകമ്പം തകര്‍ത്തെറിഞ്ഞ സിറിയയില്‍ രക്ഷാപ്രവര്‍ത്തകരുടെ മുഖത്തു പുഞ്ചിരി സമ്മാനിച്ച്‌കൊണ്ട് ഒരു കുരുന്നു കൂടി ജീവിതത്തിലേയ്ക്ക്. ഭൂകമ്പമുണ്ടായി ഒരാഴ്ച്ച പിന്നിടുമ്പോഴും തുടരുന്ന രക്ഷാ പ്രവര്‍ത്തനത്തില്‍ തകര്‍ന്നടിഞ്ഞ കോണ്‍ക്രീറ്റ് കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്ന് ഇനിയൊരു ജീവന്‍ കൂടി കണ്ടെത്താനാകില്ലെന്ന നിരാശകള്‍ക്കിടയിലാണ് അതിജീവനത്തിന്റെ പ്രതീകമായി കുരുന്നുകള്‍ ലോകത്തിനെ നോക്കി നിഷ്‌കളങ്കമായി പുഞ്ചിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് 7.8 തീവ്രതയില്‍ സിറിയയിലും തുര്‍ക്കിയിലും ഭൂകമ്പമുണ്ടായത്. ഒരാഴ്ച്ചയ്ക്കു ശേഷം തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കണ്ടെത്തിയിരിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍.

സിറിയയില്‍ 28,000 പേരാണ് ഭൂകമ്പത്തില്‍ മരിച്ചത്. ദുരന്തമുണ്ടായി 140 മണിക്കൂറുകള്‍ക്കു ശേഷമാണ് ഹംസ എന്ന ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തുന്നത്. സിറിയയിലെ സതേണ്‍ ഹതായില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇവിടെ നിന്നു തന്നെ 13 വയസ്സുള്ള എസ്മ സുല്‍ത്താന്‍ എന്ന കുട്ടിയേയും രക്ഷിക്കാനായി. 128 മണിക്കൂറുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്ത രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഭൂകമ്പമുണ്ടായി അഞ്ച് ദിവസങ്ങള്‍ക്കു ശേഷം പുറത്തെത്തിച്ച രണ്ട് വയസ്സുകാരിയും ആറ് മാസം ഗര്‍ഭിണിയായ യുവതിയും എഴുപത് വയസ്സുള്ള സ്ത്രീയുമെല്ലാം മനുഷ്യ കുലത്തിന്റെ പ്രതീക്ഷകളായാണ് ലോകം കാണുന്നത്. 26 മില്യണ്‍ ജനങ്ങള്‍ ഭൂകമ്പത്തിന്റെ ഇരകളായി മാറിയെന്ന് യുഎന്‍ പറയുന്നു. പ്രകമ്പനത്തില്‍ ആശുപത്രികളടക്കം നിലംപൊത്തിയത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.