തല മൊട്ടയായതിനാല്‍ 61 കാരന്റെ ഓഫിസിലെ ജോലി നിര്‍ബന്ധിച്ചു രാജി വെപ്പിച്ചു ; 70 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

ഇക്കാലത്തു ജോലി കിട്ടാന്‍ നല്ല പ്രയാസം ആണേലും ആ ജോലി പോകാന്‍ വലിയ കാരണങ്ങള്‍ ഒന്നും വേണ്ട. പ്രത്യേകിച്ച് പ്രൈവറ്റ് കമ്പനികളില്‍. അത്തരത്തില്‍ ഒരാളുടെ അനുഭവം ആണ് ഇവിടെ. തല മൊട്ടയടിച്ചതിന്റെ പേരില്‍ യുകെ -യില്‍ 61 വയസ്സായ ഒരു സെയില്‍സ് ഡയറക്ടറെ ഇതുപോലെ മൊട്ടത്തലയുടെ പേരും പറഞ്ഞ് സമ്മര്‍ദ്ദം ചെലുത്തി രാജിവെപ്പിച്ചു. എന്നാല്‍ കോടതി അദ്ദേഹത്തിനെ കയ്യൊഴിഞ്ഞില്ല. ഇപ്പോള്‍ അദ്ദേഹത്തിന് അനുകൂലമായി വിധി വന്നിരിക്കുകയാണ്. 50 -കളിലുള്ള മൊട്ടയടിച്ച പുരുഷന്മാരുടെ ഒരു ഗാംങ് തന്നെ ഇവിടെ ഉണ്ടായി വരികയാണ്, അത് വേണ്ട എന്ന് പറഞ്ഞുകൊണ്ടാണ് ബോസ് ഇദ്ദേഹത്തില്‍ പിരിഞ്ഞു പോകാനായി സമ്മര്‍ദ്ദം ചെലുത്തിയത് എന്ന് അയാള്‍ പറയുന്നു.

വിവേചനത്തിനും അതുണ്ടാക്കിയ മാനസികപ്രശ്‌നത്തിനും നഷ്ടപരിഹാരമായി 70 ലക്ഷം രൂപ നല്‍കാനാണ് വിധി വന്നിരിക്കുന്നത്. ലീഡ്സ് ആസ്ഥാനമായുള്ള ടാംഗോ നെറ്റ്വര്‍ക്ക് എന്ന മൊബൈല്‍ ഫോണ്‍ സ്ഥാപനത്തില്‍ നിന്നുമാണ് മാര്‍ക്ക് ജോണ്‍സെന്ന സെയില്‍സ് ഡയറക്ടര്‍ക്ക് പിരിഞ്ഞു പോകേണ്ടി വന്നത്. തുടര്‍ന്ന് മാര്‍ക്ക് ഒരു ട്രിബ്യൂണലിനെ സമീപിച്ചു, കേസില്‍ വിജയിച്ചു. കമ്പനിയുടെ മാനേജര്‍ ഫിലിപ് ഹെസ്‌കത്തിന്റെ തലയും മൊട്ടയടിച്ചതായിരുന്നു. തന്നെപ്പോലെ ഒരാള്‍ ഇനി കമ്പനിയില്‍ വേണ്ട എന്നും, കൂടുതല്‍ ഊര്‍ജ്ജസ്വലരും യുവാക്കളുമായ ആളുകളെയാണ് വേണ്ടത് എന്നും, കമ്പനി വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നത് എന്നും പറഞ്ഞുകൊണ്ട് മാര്‍ക്കിനെ ഇയാള്‍ നിരന്തരം ജോലി രാജിവെപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍, മുടിയുണ്ടായിരുന്നു എങ്കിലും തന്നെ രാജിവയ്പ്പിക്കാന്‍ ഇവര്‍ ശ്രമിക്കുമായിരുന്നു എന്നാണ് മാര്‍ക്ക് പറയുന്നത്. മാത്രമല്ല, താന്‍ ആ കമ്പനിയില്‍ ചേര്‍ന്ന് ഒരു വര്‍ഷമേ ആയുള്ളൂ, രണ്ട് വര്‍ഷമായാല്‍ കമ്പനി ആനുകൂല്യങ്ങള്‍ തരേണ്ടി വരും എന്നും മാര്‍ക്ക് പറയുന്നു. എങ്ങനെ എങ്കിലും കമ്പനിയില്‍ നിന്നും തന്നെ പറഞ്ഞു വിടുക എന്നതായിരുന്നു മാനേജരുടെ ലക്ഷ്യം എന്നും മാര്‍ക്ക് പറഞ്ഞു. ഒടുവില്‍ മാര്‍ക്ക് രാജിവെച്ച് പോവുകയും കമ്പനിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയും ആയിരുന്നു. തന്നെ കാരണം കൂടാതെ പിരിഞ്ഞു പോകാന്‍ പ്രേരിപ്പിച്ചു എന്നും തന്റെ വയസിന്റെ അടിസ്ഥാനത്തില്‍ തന്നോട് വിവേചനം കാണിച്ചു എന്നുമായിരുന്നു മാര്‍ക്കിന്റെ പരാതി. ഏതായാലും ട്രിബ്യൂണലിന്റെ വിധി മാര്‍ക്കിന് അനുകൂലമായിരുന്നു.