മഴ ; പ്രളയം പിന്നാലെ ഭൂമികുലുക്കം ; ന്യൂ സിലന്‍ഡില്‍ ഒന്നിന് പിറകെ ഒന്നായി ദുരന്തങ്ങള്‍

കനത്ത മഴക്കും പ്രളയത്തിനും പിന്നാലെ ന്യൂസിലാന്‍ഡില്‍ വെല്ലിംഗ്ടണിന് സമീപം ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വെല്ലിംഗ്ടണില്‍ നിന്നും 48 കിലോമീറ്റര്‍ അകലത്തിലാണ് ഭുചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. വെല്ലിംഗ്ടണില്‍ ഏതാനും സെക്കന്‍ഡുകള്‍ നീണ്ടുനിന്ന ശക്തമായ ഭുചലനം അനുഭവപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഭൂചലനത്തില്‍ ആളപായമോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം, ന്യൂസിലന്‍ഡില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആഞ്ഞടിച്ച ഗബ്രിയേല്‍ ചുഴലിക്കാറ്റില്‍ നോര്‍ത്ത് ഐലന്‍ഡിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. മഴയെയും പ്രളയത്തെയും തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. നിലവില്‍ ഓക്ക്ലാന്‍ഡിന്റെ കിഴക്ക് 100 കി മീ അകലെയാണ് ചുഴലിക്കാറ്റുള്ളത്. 2011ല്‍ സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ ഭൂകമ്പത്തില്‍ 185 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും തകര്‍ന്നുവീഴുകയും ചെയ്തിരുന്നു.