സ്‌കൂളുകളില്‍ 6005 തസ്തികകള്‍ ; 5906 അദ്ധ്യാപകര്‍ ; 26 ശതമാനം മലപ്പുറം ജില്ലയില്‍

സംസ്ഥനത്തെ 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയം പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ഓഫിസ് അറിയിപ്പ്. 2313 സ്‌കൂളുകളില്‍ നിന്നും 6005 അധിക തസ്തികളാണ് സൃഷ്ടിക്കേണ്ടത്. ഇതില്‍ അധ്യാപക തസ്തിക 5906 ഉം അനധ്യാപക തസ്തിക 99ഉം ആണ്. ഇതു സംബന്ധിച്ച ശുപാര്‍ശ ധനവകുപ്പിന് കൈമാറി. ഏറ്റവും കൂടുതല്‍ അധിക തസ്തികകള്‍ സൃഷ്ടിക്കേണ്ട ജില്ല മലപ്പുറം ആണ്. മലപ്പുറത്ത് സര്‍ക്കാര്‍ മേഖലയില്‍ 694 ഉം എയ്ഡഡ് മേഖലയില്‍ 889 ഉം തസ്തികകള്‍ ആണ് സൃഷ്ടിക്കേണ്ടത്. ആകെയുള്ള തസ്തികകളുടെ 26.36 ശതമാനം ആണിത്.

ഏറ്റവും കുറവ് അധിക തസ്തികകള്‍ സൃഷ്ടിക്കേണ്ട ജില്ല പത്തനംതിട്ടയാണ്. ഇവിടെ 62 തസ്തികകളാണ് വേണ്ടത്. ആകെയുള്ളതിന്റെ 1.03 ശതമാനം വരും ഇത്. കുട്ടികളുടെ എണ്ണം പരിഗണിച്ചാല്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉള്ളത് മലപ്പുറം ജില്ലയിലും (20.35%) കുറവ് പത്തനംതിട്ട ജില്ലയിലും ആണ് (2.25%). മുന്‍ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ഒഴികെ എല്ലാ ജില്ലകളിലും വര്‍ദ്ധനയാണുള്ളത്.ധനവകുപ്പിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിയമന നടപടി ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.