‘ചിക്കന്‍’ എന്ന വാക്കിന് അവകാശം വേണമെന്ന് കെഎഫ്സി ; പറ്റില്ല എന്ന് ഹൈക്കോടതി

ഏറെ ആരാധകരുള്ള ഒരു കമ്പനിയാണ് കെ എഫ് സി. ലോകമെമ്പാടുമായി ആയിരക്കണക്കിന് ഔട്ട് ലെറ്റുകള്‍ ഉള്ള കെ എഫ് സിയിലെ ചിക്കന്‍ വിഭവങ്ങള്‍ പലര്‍ക്കും പ്രിയപ്പെട്ടതാണ്. ചിക്കന്‍ എന്നാല്‍ കെ എഫ് സി എന്ന തരത്തിലാണ് കമ്പനി ഇപ്പോള്‍ പെരുമാറുന്നത്. അതുകൊണ്ടു തന്നെ ചില കാര്യങ്ങളില്‍ ഒക്കെ തങ്ങള്‍ക്ക് പൂര്‍ണ്ണാധികാരം വേണമെന്ന പിടിവാശിയും കമ്പനിക്ക് ഉണ്ട്. അത്തരത്തില്‍ ‘ചിക്കന്‍’ എന്ന വാക്കിന് അവകാശം സ്ഥാപിക്കാന്‍ ഉള്ള കെഎഫ്സിയുടെ ശ്രമത്തിനു തടയിട്ട് ഡല്‍ഹി ഹൈക്കോടതി. ‘ചിക്കന്‍ സിംഗര്‍’ ട്രേഡ് മാര്‍ക്കായി രജിസ്റ്റര്‍ ചെയ്യാന്‍ സീനിയര്‍ എക്സാമിനര്‍ ഓഫ് ട്രേഡ്മാര്‍ക്ക്സ് വിസമ്മതിച്ചതിനെതിരെ കെന്റക്കി ഫ്രൗഡ് ചിക്കന്‍ ഇന്റര്‍നാഷ്ണല്‍ ഹോള്‍ഡിംഗ്സ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി.

‘ചിക്കന്‍’ എന്ന വാക്കും ‘സിംഗര്‍’ എന്ന വാക്കും തമ്മില്‍ ബന്ധമില്ലാത്തതാണെന്ന് കോടതി നിരീക്ഷിച്ചു. ‘സിംഗര്‍’ എന്നതിന്റെ നിഘണ്ടുവില്‍ വരുന്ന അര്‍ത്ഥം ‘ഏറ്റവും മികച്ചത്, വഴിത്തിരിവ്’ എന്നതൊക്കെയാണ്. കെഎഫ്സിക്ക് ‘സിംഗര്‍’, ‘പനീര്‍ സിംഗര്‍’ എന്നീ വാക്കുകളില്‍ അവകാശമുണ്ട്. എന്നാല്‍ ‘ചിക്കന്‍’ എന്ന വാക്ക് വന്നതിനാല്‍ ‘ചിക്കന്‍ സിംഗര്‍’ എന്നത് ട്രേഡ് മാര്‍ക്കായി നല്‍കാന്‍ സാധിക്കില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. അതേസമയം, ട്രേഡ് മാര്‍ക്ക് രിജസ്ട്രിയോട് കെഎഫ്സിയുടെ ‘ചിക്കന്‍ സിംഗര്‍’ രജിസ്ട്രേഷന് വേണ്ടിയുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാന്‍ കോടതി നിര്‍ദേശിച്ചു. എന്നാല്‍ തടസവാദവുമായി മറ്റാരെങ്കിലും വന്നാല്‍ നിഷ്പക്ഷമായി അത് കേട്ട് തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി. പക്ഷേ ‘ചിക്കന്‍’ എന്ന വാക്കിന് എക്സ്‌ക്ലൂസിവ് റൈറ്റ് ഇല്ലെന്നുള്ള കാര്യം ഡിസ്‌ക്ലെയിമറായി ട്രേഡ്മാര്‍ക്ക് രജിസ്ട്രി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.