താടിയും മുടിയും വടിക്കുന്നത് ഹറാം’ ; ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ നിന്നും നാലു വിദ്യാര്‍ത്ഥികളെ പുറത്താക്കി

താടിയും മുടിയും വടിച്ച നാല് വിദ്യാര്‍ത്ഥികളെ പുറത്താക്കി ഇസ്ലാമിക പഠന കേന്ദ്രമായ ദാറുല്‍ ഉലൂം ദേവ്ബന്ദ്. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം രാജ്യത്തെ പ്രമുഖ ഇസ്ലാമിക പഠനകേന്ദ്രങ്ങളില്‍ ഒന്നാണ്. ദാറുല്‍ ഉലൂമിന്റെ പഠനവിഭാഗം മേധാവി മൗലാന ഹുസൈന്‍ അഹമ്മദാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. താടിയും മുടിയും വടിക്കരുതെന്നും അത്തരക്കാരെ പഠനകേന്ദ്രത്തില്‍ നിന്ന് പുറത്താക്കുമെന്നുമാണ് ഉത്തരവ്. പഠന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികള്‍ താടിയും മുടിയും വടിക്കാന്‍ പാടില്ലെന്നും അത്തരക്കാരെ പഠന കേന്ദ്രത്തില്‍ നിന്നും മുന്നറിയിപ്പില്ലാതെ പുറത്താക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

നേരത്തെ ഫെബ്രുവരി ആറിന് താടിയും മുടിയും വെട്ടിയതിന് നാലുപേരെ പഠനകേന്ദ്രത്തില്‍ നിന്നും പുറത്താക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ ക്ഷമാപണം എഴുതി നല്‍കിയെങ്കിലും ദാറുല്‍ ഉലൂം അത് സ്വീകരിച്ചിരുന്നില്ല. താടിയും മുടിയും വെട്ടുന്നത് അനിസ്ലാമികമാണെന്ന് കാട്ടി മൂന്ന് വര്‍ഷം മുന്‍പ് ദാറുല്‍ ഉലൂം ദേവ്ബന്ദ് ഫത്വ പുറത്തിറക്കിയിരുന്നു. ”റസൂല്‍ അല്ലാ മുഹമ്മദ് താടി സൂക്ഷിച്ചിരുന്നു. അതിനാല്‍ താടിവെക്കുന്നത് ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം നല്ല പ്രവൃത്തിയാണ്. ഒരിക്കല്‍ താടി ഉണ്ടായിരുന്ന വ്യക്തി പിന്നീട് അത് നീക്കം ചെയ്യുന്നത് തെറ്റായി കണക്കാക്കും. ഇസ്ലാമില്‍ താടിക്ക് പ്രത്യേക സവിശേഷത ഉണ്ട്”- ലക്‌നൗ ഷഹര്‍ ഖ്വാസിയും അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമബോര്‍ഡിലെ മുതിര്‍ന്ന അംഗവുമായ മൗലാന ഖാലിദ് റഷീദ് ഫരംഗി മഹാലിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.