ഇന്‍സ്റ്റാ ഗ്രാം റീല്‍സില്‍ മാരകായുധങ്ങളുമായി വീഡിയോ ; തമന്നയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജമാക്കി തമിഴ് നാട് പോലീസ്

മാരകായുധങ്ങളുമായി റീല്‍സ് വീഡിയോ ചെയ്ത യുവതിക്കായി തമിഴ്‌നാട് പൊലീസ് തിരച്ചില്‍ ആരംഭിച്ചു. തമിഴ്നാട് വിരുദുനഗര്‍ സ്വദേശിനി വിനോദിനി എന്ന തമന്ന (23)യെ പിടികൂടാനാണ് കോയമ്പത്തൂര്‍ സിറ്റി പൊലീസ് പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്. ‘ഫാന്‍സ് കോള്‍ മീ തമന്ന’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി ഒട്ടേറെ വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്. മാരകായുധങ്ങളുമായാണ് മിക്ക വീഡിയോകളിലും ഇവര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രാഗ ബ്രദേഴ്സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലും യുവതി സജീവമായിരുന്നു. ക്രിമിനല്‍സംഘത്തില്‍പ്പെട്ട യുവാക്കളാണ് ഈ പേജില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതെന്നും എതിര്‍സംഘങ്ങളെ ഭീഷണിപ്പെടുത്തുക എന്നതാണ് ഇത്തരം റീല്‍സുകളുടെ ഉദ്ദേശ്യമെന്നും പോലീസ് പറയുന്നു.

അതിനിടെ, മാരകായുധങ്ങളുമായി റീല്‍സ് ചെയ്യുന്ന തമന്ന നേരത്തെ കഞ്ചാവ് കേസിലടക്കം പിടിയിലായിട്ടുണ്ടെന്ന് കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ വി.ബാലകൃഷ്ണന്‍ പറഞ്ഞു. 2021ലാണ് കഞ്ചാവ് കൈവശംവെച്ചതിന് യുവതിയെ അറസ്റ്റ് ചെയ്തത്. സമ്പന്നകുടുംബങ്ങളില്‍പ്പെട്ട യുവാക്കളുമായി അടുപ്പംസ്ഥാപിച്ച് ഇവരെ ബ്ലാക്ക്മെയില്‍ചെയ്ത് പണം തട്ടുന്നതും യുവതിയുടെ പതിവാണ്. ക്രിമിനല്‍സംഘങ്ങള്‍ തമ്മിലുള്ള ശത്രുത വര്‍ധിപ്പിക്കാനായാണ് ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതെന്നും യുവതിയെ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നും ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. അതേസമയം പോലീസ് അന്വേഷണത്തിന് പിന്നാലെ തമന്നയുടെ അകൗണ്ട് ഇപ്പോള്‍ കാണാനില്ല എന്നാണ് പോലീസ് പറയുന്നത്.