ഉദ്യോഗസ്ഥരെ എയര്‍ലിഫ്റ്റ് ചെയ്ത് അമേരിക്ക, സുഡാനില്‍ മരണസംഖ്യ 400 കടന്നു

ഇരു സേനാവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ നിന്ന് വിവിധ രാജ്യങ്ങളിലെ പൗരന്‍മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചു തുടങ്ങി. സൗദി അറേബ്യ ഒഴിപ്പിച്ച ഇന്ത്യക്കാര്‍ ജിദ്ദയിലെത്തി. ഇന്ത്യക്കാരടക്കമുള്ള 91പേരെ കപ്പലില്‍ ജിദ്ദയില്‍ എത്തിച്ചെന്ന് സൗദി അറിയിച്ചു. ഇവരെ വിമാന മാര്‍?ഗം ഇന്ത്യയിലേക്ക് എത്തിക്കും.

സുഡാന്‍ തലസ്ഥാനമായ ഖാര്‍തൂമില്‍ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചെന്ന് അമേരിക്ക അറിയിച്ചു. പ്രത്യേക ഓപ്പറേഷനിലൂടെ നയതന്ത്ര ഉദ്യോഗസ്ഥരെ എയര്‍ലിഫ്റ്റ് ചെയ്‌തെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ഖാര്‍തൂമിലെ അമേരിക്കന്‍ എംബസിയില്‍ നിന്ന് എതോപ്യയിലേക്കാണ് യുഎസ് ഉദ്യോഗസ്ഥരെ മാറ്റിയത്.

സുഡാനിലെ യുഎസ് എംബസി അടച്ചതായും പ്രസിഡന്റ് ബൈഡന്‍ വ്യക്തമാക്കി. നേരത്തെ, സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് അമേരിക്ക, ചൈന, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ പൗരന്‍മാരേയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കാന്‍ സൈന്യം അനുമതി നല്‍കിയിരുന്നു. സൗദി അറേബ്യ കപ്പല്‍ മാര്‍ഗമാണ് ഒഴിപ്പിക്കല്‍ നടപടികള്‍ നടത്തുന്നത്. സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ സൗദിയുടേയും യുഎഇയുടെയും സഹായം അഭ്യാര്‍ഥിച്ചിരുന്നു.

അതേസമയം, ഈദ് പ്രമാണിച്ച് ഇരു സേനകളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും സംഘര്‍ഷത്തിന് അയവ് വന്നിട്ടില്ല. ആക്രമണങ്ങളില്‍ ഇതുവരെ 413 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.