ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തി; ബ്രിജ് ഭൂഷനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഡല്‍ഹി പൊലീസ്

ലൈംഗികാതിക്രമ ആരോപണ കേസില്‍ റെസിലിങ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഡല്‍ഹി പോലീസ്. ഇതുവരെയുള്ള അന്വേഷണത്തില്‍ ബ്രിജ് ഭൂഷണ്‍ കുറ്റം ചെയ്തതായി തെളിഞ്ഞെന്നാണ് ചാര്‍ജ് ഷീറ്റില്‍ പറഞ്ഞിരിക്കുന്നത്. ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തി അപമാനിച്ചിട്ടുണ്ടെന്നും, ഒരു താരം തുടര്‍ച്ചയായി അതിക്രമം നേരിടേണ്ടി വന്നുവെന്നും ചാര്‍ജ് ഷീറ്റില്‍ ആരോപണമുണ്ട്.

ആകെയുള്ള ആറു കേസുകളില്‍ രണ്ടെണ്ണത്തില്‍ 354, 354A, 354D വകുപ്പുകളും, നാലെണ്ണത്തില്‍ 354, 354A വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. ഇതുപ്രകാരം അഞ്ചുകൊല്ലം വരെ ബ്രിജ് ഭൂഷന് തടവ് ലഭിക്കാം. കേസുമായി ബന്ധപ്പെട്ട് 108 സാക്ഷികളോട് അന്വേഷണസംഘം സംസാരിച്ചതായും പറയുന്നുണ്ട്.

ലൈംഗികാതിക്രമ ആരോപണവുമായി ബന്ധപ്പെട്ട് ബ്രിജ് ഭൂഷണിനോട് ജൂലൈ 18ന് ഹാജരാകാന്‍ ഡല്‍ഹി റോസ് അവന്യു കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ ഗുസ്തിതാരങ്ങളുടെ ശരീരത്തില്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചു, തികച്ചും സ്വകാര്യമായ ചോദ്യങ്ങള്‍ ചോദിച്ചു, ലൈംഗികാവശ്യങ്ങള്‍ ഉന്നയിച്ചു എന്നിവയാണ് ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങള്‍. ഇയാള്‍ക്കെതിരെ നിരവധി വനിതാ താരങ്ങളായിരുന്നു രംഗത്തെത്തിയത്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഒളിംപ്യന്‍ ബജ്രംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുടെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു.