‘പുതുപ്പള്ളി തിരഞ്ഞെടുപ്പ് കഴിയട്ടെ, ഞാനും ചിലത് പറയാം’

പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പിന് ശേഷം താനും ചിലത് പറയുമെന്ന് കെ. മുരളീധരന്‍ എം.പി. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗത്വത്തില്‍ രമേശ് ചെന്നിത്തല അവഗണിക്കപ്പെട്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ കാലാവധി കഴിഞ്ഞാല്‍ പൊതുപ്രവര്‍ത്തനത്തില്‍നിന്ന് മാറിനില്‍ക്കുമെന്നും കെ. മുരളീധരന്‍ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

‘തത്കാലം തെലങ്കാനയിലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചാല്‍ മറുപടി പറയാം. കേരളത്തിനെക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. കെ. കരുണാകരന്‍ സ്മാരകത്തിന്റെ പണി ഇതുവരെ തിരുവനന്തപുരത്ത് ആരംഭിച്ചിട്ടില്ല. ലോക്‌സഭാ കാലാവധി കഴിഞ്ഞതിന് ശേഷം അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അതുവരെ പൊതുരംഗത്തുനിന്ന് മാറണം എന്നൊക്കെ ആഗ്രഹിക്കുന്നുണ്ട്. വിശദമായ കാര്യങ്ങള്‍ ആറാം തീയതിക്കുശേഷം ഞാനും പറയാം’, അദ്ദേഹം പ്രതികരിച്ചു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലേ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി സംസാരിച്ചതിന് ജോലിയില്‍നിന്ന് മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. പാവങ്ങളെ സി.പി.എമ്മിന് വേണ്ട. അതാണ് താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.