2023-ലെ റൊമേറോ പുരസ്‌കാരം ഫാ. ഡോ. സെന്‍ വെള്ളക്കടയ്ക്ക് സമ്മാനിച്ചു

വിയന്ന: മനുഷ്യാവകാശ സംരക്ഷണത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും മിഷനറി ഇടപെടലുകള്‍ക്കുമായി ഓസ്ട്രിയയിലെ കത്തോലിക്കാ സഭ ഏര്‍പ്പെടുത്തിരിക്കുന്ന റൊമേറോ പുരസ്‌കാരം മലയാളി വൈദികനായ ഫാ. ഡോ. സെന്‍ വെള്ളക്കടയ്ക്ക് സമ്മാനിച്ചു. രക്തസാക്ഷിയായ സാന്‍ സാല്‍വഡോറിലെ ആര്‍ച്ച് ബിഷപ്പ് സെന്റ് ഓസ്‌കാര്‍ റൊമേറോയുടെ പേരില്‍ മൂന്ന് പതിറ്റാണ്ടുകളായി ഓസ്ട്രിയയില്‍ നല്‍കിവരുന്ന ഏറെ അഭിമാനകരമായ അവാര്‍ഡാണിത്.

വിയന്നക്കു സമീപം ക്ലോസ്റ്റര്‍നോയിബുര്‍ഗിലെ സെന്റ് അഗസ്റ്റിന്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സാമൂഹിക രാഷ്ട്രീയ പൊതു രംഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ പങ്കെടുത്തു. 10,000 യൂറോയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം. ആഫ്രിക്കയിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്ന് ഫാ. സെന്‍ വെള്ളക്കട പുരസ്‌കാരവേദിയില്‍ പറഞ്ഞു.

വിയന്നയിലെ ഏറ്റവും വലിയ ദേവാലയമായ സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലില്‍ വിയന്ന സഹായമെത്രാന്‍ ഫ്രാന്‍സ് ഷാറ്ല്‍ മുഖ്യകാര്‍മ്മികനായ വി. കുര്‍ബാനയിലും ഫാ. സെന്‍ ആദരവ് ഏറ്റുവാങ്ങി. ലോകത്തിലെ ഏറ്റവും ദരിദ്രമായ പ്രദേശത്ത് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും, കാമറൂണിലെയും ചാഡിലെയും ദൗത്യത്തെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും ഫാ. സെന്‍ കൂട്ടിച്ചേര്‍ത്തു.

ആഫ്രിക്കയിലെ ചാഡ് പ്രദേശത്ത് ഒരു ടെയ്ലറിംഗ് സ്‌കൂള്‍ ആരംഭിക്കുക അത് വഴി കൂടുതല്‍ വനിതകള്‍ക്ക് തൊഴിലുകള്‍ കണ്ടെത്താനും, സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് അവരെ ഉയര്‍ത്താനും രൂപകല്‍പന ചെയ്തിരിക്കുന്ന പുതിയ പദ്ധതിയെക്കുറിച്ചും ഫാ. സെന്‍ മറുപടി പ്രസംഗത്തില്‍ സംസാരിച്ചു.

മദ്ധ്യആഫ്രിക്കയിലെ ഛാഡിലെയും കാമറൂണിലെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികളുടെയും ചെറുപ്പക്കാരുടെയും ഇടയില്‍ നടത്തിയ വിവിധ പ്രൊജെക്കറ്റുകളും പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് പുരസ്‌കാരമെന്നു സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും ദരിദ്ര പ്രദേശങ്ങളിലൊന്നായ ഛാഡില്‍, ഒരു സ്‌കൂള്‍ നിര്‍മ്മിച്ചുകൊണ്ടാണ് ഫാ. സെന്‍ തന്റെ സാമൂഹ്യസേവനങ്ങള്‍ ആരംഭിക്കുന്നത്. മേഖലയിലെ സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം പുരുഷന്മാരേക്കാള്‍ വളരെ താഴ്ന്നനില്‍ക്കുന്നത് മനസിലാക്കി പെണ്‍കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പ്രത്യേക ശ്രദ്ധ നല്‍കുയും, അവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങള്‍ക്കു ശക്തി പകരുകയും ചെയ്യുന്നു. ആഫ്രിക്കയിലെ വിദ്യാഭ്യാസവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി അദ്ദേഹം അഗാപെ ഓസ്ട്രിയ എന്ന പേരില്‍ ഓസ്ട്രയയില്‍ ഒരു എന്‍ജിഒയും സ്ഥാപിച്ചട്ടുണ്ട്.

ഏറെ ശ്രദ്ധേയമായ ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനും മലയാളിയുമാണ് മിഷനറീസ് ഓഫ് സെന്റ് ഫ്രാന്‍സിസ് ഡി സെയില്‍സ് (MSFS) സഭാഅംഗമായ ഫാ. സെന്‍ വെള്ളക്കട. വിയന്ന സര്‍വകലാശാലയില്‍ നിന്നും പാസ്റ്ററല്‍ കൗണ്‍സിലിംഗില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള 48 കാരനായ ഫാ.സെന്‍ കാസര്‍ഗോഡ് ജില്ലയിലെ പറമ്പ സ്വദേശിയാണ്.