സിദ്ദിഖിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും; മുതിര്‍ന്ന അഭിഭാഷക സര്‍ക്കാരിനായി ഹാജരാകും

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ ചലച്ചിത്ര താരം സിദ്ദിഖ് സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും. തിങ്കളാഴ്ച ഈ ബെഞ്ച് പരിഗണിക്കുന്ന 62-ാമത്തെ കേസ് ആയി സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്തു.

മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷക രഞ്ജീത റോത്തഗി സുപ്രീം കോടതി രജിസ്ട്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കേസ് പരിഗണിക്കേണ്ട ബെഞ്ച് നിശ്ചയിച്ച് ഉത്തരവിറക്കിയത്. തുടര്‍ന്ന് സുപ്രീം കോടതി രജിസ്ട്രി മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് ബേല എം ത്രിവേദിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്ത സപ്ലിമെന്ററി ലിസ്റ്റ് പുറത്തിറക്കിയത്.

സിദ്ദിഖിനെതിരായ ബലാത്സംഗ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്.പി. മെറിന്‍ ജോസഫ് നാളെ ഡല്‍ഹിയില്‍ എത്തും. തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി മെറിന്‍ കൂടിക്കാഴ്ച നടത്തും. ഇതിനിടെ സുപ്രീം കോടതിയില്‍ ഹാജരാകുന്ന അഭിഭാഷക സംഘം ശക്തമാക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചു.

മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാറിനെ സുപ്രീം കോടതിയില്‍ ഹാജരാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, രഞ്ജിത് കുമാറിന് പുറമെ മുതിര്‍ന്ന വനിത അഭിഭാഷകരില്‍ ആരെയെങ്കിലും കൂടി സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ ആലോചിക്കുന്നതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ വി.ഭട്ടി ഉള്‍പ്പടെയുള്ള ചില സീനിയര്‍ വനിത അഭിഭാഷകരെയാണ് സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതിന് ശേഷം അന്വേഷണ സംഘത്തിന് ലഭിച്ച ഏറ്റവും അനുകൂല ഉത്തരവ് ആയിരുന്നു ഹൈക്കോടതിയില്‍നിന്ന് സിദ്ദിഖ് കേസില്‍ ഉണ്ടായത്. ഈ ഉത്തരവ് സമാനമായ കേസുകളില്‍ നിര്‍ണായകമാകുമെന്നാണ് സര്‍ക്കാര്‍ അഭിഭാഷകരുടെയും അന്വേഷണ സംഘത്തിന്റെയും നിലപാട്. ഹൈക്കോടതിയില്‍നിന്ന് ലഭിച്ച ഉത്തരവില്‍ ചെറിയ മാറ്റങ്ങള്‍ പോലും ഉണ്ടാകാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സീനിയര്‍ വനിത അഭിഭാഷകയെ കൂടി രംഗത്തിറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.