തിരിച്ചടിച്ചാല്‍ പ്രത്യാക്രമണം രൂക്ഷമാകും: ഇറാന്‍

ടെഹ്‌റാന്‍: ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാന്‍. ഇത് ഇസ്രയേലിനെതിരെയുള്ള ശക്തമായ പ്രതികരണമാണ്. തിരിച്ചടിച്ചാല്‍ പ്രത്യാക്രമണം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. യഥാക്രമം എല്ലാം നടപ്പിലാക്കി. സയണിസ്റ്റ് ഭരണകൂടത്തിന്റെ ഭീകരപ്രവര്‍ത്തനങ്ങളോടുള്ള ഇറാന്റെ നിയമപരവും നിയമാനുസൃതവുമായ പ്രതികരണമാണിത്. സയണിസ്റ്റ് ഭരണകൂടം പ്രതികരിക്കാനോ കൂടുതല്‍ ദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്താനോ ധൈര്യപ്പെടുകയാണെങ്കില്‍, തുടര്‍ന്നും പ്രതികരണം ഉണ്ടാകുമെന്നും ഇറാന്‍ വ്യക്തമാക്കി.

യുഎസിനും ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഏതെങ്കിലും ശത്രുതാപരമായ നടപടികളില്‍ അമേരിക്ക ഇടപെടുകയോ എന്തെങ്കിലും ബോംബിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്താല്‍, ഇറാഖിലെയും പ്രദേശത്തെയും എല്ലാ അമേരിക്കന്‍ താവളങ്ങളും ലക്ഷ്യമിടുമെന്നാണ് യുഎസിനുള്ള മുന്നറിയിപ്പ്. അതേസമയം, ടെല്‍ അവീവിലെ ജാഫയില്‍ വെടിവയ്പ്പും ഉണ്ടായിട്ടുണ്ട്.അക്രമി ജനക്കൂട്ടത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് അക്രമികളെ വധിച്ചതായും ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി ഇസ്രയേലും വ്യക്തമാക്കി. ഇറാന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് ഇസ്രയേല്‍ പ്രതികരിച്ചിട്ടുള്ളത്. ഇറാന്റെ ആക്രമണത്തെ ഇസ്രയേല്‍ ഫലപ്രദമായി പരാജയപ്പെടുത്തിയെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചത്. ഇസ്രയേലിനെ അമേരിക്കയും സഖ്യ കക്ഷികളും സഹായിച്ചെന്നെന്നും ബ്ലിങ്കന്‍ പറഞ്ഞു. ഇസ്രയേല്‍ സൈന്യവുമായി സഹകരിച്ച് ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ചുവെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണവും.