മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു

മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് എട്ടുമണിയോടെയായിരുന്നു അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. രാത്രി 9.51 ഓടെയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചതെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നത്. വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് എയിംസില്‍ എത്തിക്കുകയായിരുന്നു. ആരോഗ്യനില വിലയിരുത്താന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം പി എയിംസിലെത്തിയിരുന്നു. കര്‍ണാടകയിലെ ബലഗാവിയില്‍ നിന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു.

ആരോഗ്യപരമായ കാരണങ്ങളാല്‍ സമീപ വര്‍ഷങ്ങളില്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 2024 ജനുവരിയില്‍ മകളുടെ പുസ്തക പ്രകാശന ചടങ്ങായിരുന്നു അദ്ദേഹത്തിന്റെ അവസാന പൊതുപരിപാടി.

1991-96 മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി രാഷ്ട്രീയ പ്രവേശനം. നരസിംഹ റാവു മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് 2004 മുതല്‍ 2014 വരെ രാജ്യം ഭരിച്ച യുപിഎ സര്‍ക്കാരില്‍ പ്രധാനമന്ത്രിയായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം 5 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു. രാജ്യസഭാംഗമായി തുടര്‍ന്ന അദ്ദേഹം ഇക്കഴിഞ്ഞ ഏപ്രിലില്‍ കാലാവധി അവസാനിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. ഇന്ത്യയുടെ ഏക സിഖ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയായിരുന്നു.

1932 സെപ്റ്റംബര്‍ 26 ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ഗാഹ് എന്ന ഗ്രാമത്തിലാണ് മന്‍മോഹന്‍ സിംഗ് ജനിച്ചത്. 1947-ലെ ഇന്ത്യാ വിഭജനത്തിനുശേഷം അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറി. പ്രക്ഷുബ്ധതകള്‍ക്കിടയിലും, സിംഗ് പഠനത്തില്‍ മികവ് പുലര്‍ത്തി, ചണ്ഡീഗഡിലെ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം ക്ലാസ് ബിരുദം നേടി.

പിന്നീട് അദ്ദേഹം കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദം നേടി, 1957-ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി, 1962-ല്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഡിഫില്‍ നേടി.