വഖഫ് ബില്‍; സംയുക്ത സമിതി റിപ്പോര്‍ട്ടിന് രാജ്യസഭയില്‍ അംഗീകാരം

ന്യൂഡല്‍ഹി: 2024 ലെ വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള സംയുക്ത സമിതിയുടെ റിപ്പോര്‍ട്ട് പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധങ്ങള്‍ക്കിടയില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുകയും തുടര്‍ന്ന് അംഗീകരിക്കുകയും ചെയ്തു.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ ജഗ്ദീപ് ധന്‍ഖര്‍ സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത വിമര്‍ശനം ഉയര്‍ത്തിയതോടെയാണ് സഭയില്‍ വാശിയേറിയ സ്ഥിതിയുണ്ടായത്.

വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടുള്ള 2024 ലെ വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള സംയുക്ത സമിതിയുടെ റിപ്പോര്‍ട്ട് രാജ്യസഭാ എം.പി മേധ കുല്‍ക്കര്‍ണി മേശപ്പുറത്ത് വച്ചപ്പോള്‍, തങ്ങളുടെ വിയോജിപ്പ് കുറിപ്പുകളുടെ ചില ഭാഗങ്ങള്‍ നീക്കം ചെയ്തുവെന്ന് ആരോപിച്ച് പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു.

രാഷ്ട്രപതിയുടെ സന്ദേശം ചെയര്‍പേഴ്‌സണ്‍ ജഗ്ദീപ് ധന്‍ഖര്‍ വായിക്കാന്‍ ശ്രമിച്ചപ്പോഴും പ്രതിഷേധം തുടരുകയായിരുന്നു. ‘ഇന്ത്യന്‍ രാഷ്ട്രപതിയോട് അനാദരവ് കാണിക്കരുത്,’ എന്നായിരുന്നു ധന്‍ഖറിന്റെ പ്രതികരണം. കൂടാതെ, പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പി.യുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട്, അംഗങ്ങളെ ശാന്തരാക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

മാസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം, ജനുവരി 30-ന് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ (JPC) അന്തിമ റിപ്പോര്‍ട്ട് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് സമര്‍പ്പിച്ചു. ജനുവരി 29-ന് പാനല്‍ ഭേദഗതി ചെയ്ത ബില്‍ അംഗീകരിച്ചപ്പോള്‍, എന്‍ഡിഎ അംഗങ്ങള്‍ നിര്‍ദ്ദേശിച്ച 14 ഭേദഗതികള്‍ അംഗീകരിക്കപ്പെട്ടതായും, പ്രതിപക്ഷം നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ നിരസിക്കപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.