മരമണ്ടനായ ബാങ്ക് മാനേജര്‍; കത്തി കാട്ടിയ ഉടന്‍ മാറിത്തന്നു: പ്രതി റിജോ

ചാലക്കുടി: പോട്ട ഫെഡറല്‍ ബാങ്കില്‍നിന്ന് 15 ലക്ഷം രൂപ കൊള്ളയടിച്ച പ്രതി റിജോയുടെ മൊഴിയിലെ വിശദാംശങ്ങള്‍ പുറത്ത്. ബാങ്ക് മാനേജര്‍ മരമണ്ടനെന്നും കത്തി കാട്ടിയ ഉടന്‍ മാനേജര്‍ മാറിത്തന്നെന്നും റിജോ പോലീസിനോട് പറഞ്ഞു. ജീവനക്കാര്‍ എതിര്‍ത്തിരുന്നുവെങ്കില്‍ മോഷണത്തില്‍നിന്ന് പിന്മാറിയിരുന്നേനെ. ബാങ്കിലെ പണം മുഴുവനായി എടുക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. തനിക്ക് ആവശ്യമുള്ള പണം എടുത്തശേഷമാണ് പോയതെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.

ഇന്ന് പ്രതി റിജോയുമായി പൊലീസ് ബാങ്കില്‍ തെളിവെടുപ്പ് നടത്തി. ബാങ്കില്‍നിന്ന് മോഷ്ടിച്ച 15 ലക്ഷത്തിലെ 12 ലക്ഷം രൂപ റിജോയുടെ വീട്ടിലെ കിടപ്പുമുറിയിലെ ഷെല്‍ഫില്‍നിന്ന് പൊലീസ് കണ്ടെത്തി. റിജോ സുഹൃത്തിന് കടം വീട്ടിയ 2.9 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദിയാക്കാന്‍ ഉപയോ?ഗിച്ച കത്തിയും മോഷണ സമയത്ത് റിജോ ധരിച്ചിരുന്ന വസ്ത്രവും ഇയാളുടെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കവര്‍ച്ച പ്രതി നേരത്തെ ആസൂത്രണം ചെയ്തിരുന്നതായാണ് പൊലീസ് പറയുന്നത്. പോട്ട ശാഖയില്‍ പലവിധ ആവശ്യത്തിനായി വന്നു പോയി. കവര്‍ച്ചയ്ക്ക് 4 ദിവസം മുന്‍പും ബാങ്കിലെത്തി. ഈ സമയത്താണ് ഉച്ചയ്ക്ക് ബാങ്കില്‍ ജീവനക്കാര്‍ കുറവാണെന്നും ആ സമയം കവര്‍ച്ചയ്ക്കായി തിരഞ്ഞെടുക്കാമെന്നും തീരുമാനിച്ചത്. കവര്‍ച്ചയ്ക്കുശേഷം സഞ്ചരിക്കാനായി കൃത്യമായ റൂട്ട് മാപ്പ് പ്രതി തയ്യാറാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.

ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ കവര്‍ച്ച നടത്തി കടന്നു കളഞ്ഞ മോഷ്ടാവ് റിജോ ആന്റണി ഇന്നലെയാണ് പൊലീസ് പിടിയിലായത്. മോഷണം നടന്ന് മൂന്നാം ദിവസമാണ് പ്രതി പൊലീസിന്റെ പിടിയിലായത്. സ്വന്തം വീട്ടില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കടം വീട്ടാനായാണ് പ്രതി മോഷണം നടത്തിയത്.

ചാലക്കുടിയിലെ പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍, വെള്ളിയാഴ്ച ഉച്ചയോടെയാണ് മോഷണം നടന്നത്. ബൈക്കിലെത്തിയ മോഷ്ടാവ് കൗണ്ടറില്‍ ജീവനക്കാരെ എത്തി കാട്ടി ഭീഷണിപ്പെടുത്തി മോഷണം നടത്തി കടന്നു കളയുകയായിരുന്നു. 15 ലക്ഷം രൂപയാണ് പ്രതി കൗണ്ടറില്‍ നിന്ന് കൈക്കലാക്കിയത്.