ഒടിടി പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല ഉള്ളടക്കങ്ങളില്‍ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലെയും ഒടിടി പ്ലാറ്റ്‌ഫോമുകളിലെയും അശ്ലീല ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. നിയമ വിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ഒടിടി പ്ലാറ്റ് ഫോമുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കങ്ങളില്‍-2021 പ്രകാരം ഐടി നിയമങ്ങള്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നാണ് പുതിയ നിര്‍ദേശം. ഇക്കാര്യം ഒടിടി പ്ലാറ്റ്‌ഫോമുകളും ഉത്തരവാദിത്തപ്പെട്ട സെല്‍ഫ് റെഗുലേറ്ററി ബോഡികളും ഉറപ്പുവരുത്തണമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

ഒടിടി പ്ലാറ്റ്‌ഫോമുകള്‍, സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ എന്നിവ വിദ്വേഷ പ്രചാരണത്തിനും, അശ്ലീല, പോണോഗ്രാഫി ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വ്യാപകമായി ഉപയോഗിക്കുന്നു എന്നതാണ് നിര്‍ദേശത്തിന് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം സൂചിപ്പിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

ഉള്ളടക്കങ്ങളില്‍ പ്രായാധിഷ്ഠിത വര്‍ഗ്ഗീകരണം, ധാര്‍മിക വ്യവസ്ഥകള്‍ എന്നിവ കര്‍ശനമായി പാലിക്കണമെന്നും പുതിയ മാര്‍ഗനിര്‍ദേശം പറയുന്നു. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ സംപ്രേഷണം ചെയ്യരുത്. പ്രായാധിഷ്ഠിത ഉള്ളടക്ക വര്‍ഗ്ഗീകരണം നടത്തി ‘എ’ റേറ്റുചെയ്ത ഉള്ളടക്കത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കണം. ഇക്കാര്യത്തില്‍ നിയമം അനുശാസിക്കുന്ന ജാഗ്രത പുലര്‍ത്തണം എന്നുമാണ് നിര്‍ദേശത്തില്‍ പറയുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഈയിടെ സുപ്രീം കോടതിയും നിര്‍ദേശം നല്‍കിയിരുന്നു. യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ ഉള്ളടക്കം നിയന്ത്രിക്കുന്നതില്‍ നിയമങ്ങളുടെ അഭാവം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നിര്‍ദേശം.