ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അപകടനില തരണം ചെയ്തിട്ടില്ലെന്നും ഇന്നലത്തേതിനേക്കാള്‍ നില വഷളായതായും വത്തിക്കാന്‍ അറിയിച്ചു. ഇന്ന് രാവിലെയോടെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആസ്മയുടെ ഭാഗമായി ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉയര്‍ന്ന അളവില്‍ ഓക്സിജന്‍ നല്‍കേണ്ടി വന്നുവെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.

പിതാവിന്റെ നില ഗുരുതരമായി തുടരുന്നു, ഇന്നലെ വിശദീകരിച്ചതുപോലെ, പോപ്പ് അപകടനില തരണം ചെയ്തിട്ടില്ല. ഇന്നത്തെ രക്തപരിശോധനയില്‍ വിളര്‍ച്ചയുമായി ബന്ധപ്പെട്ട പ്ലേറ്റ്‌ലെറ്റ്പീനിയയും കണ്ടെത്തി. പോപ്പ് ഇപ്പോഴും നിരീക്ഷണത്തില്‍ തുടരുകയാണെന്നും വത്തിക്കാന്‍ വ്യക്തമാക്കി.

ശ്വാസകോശത്തില്‍ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. ചികിത്സക്കിടെ ശ്വാസകോശ അണുബാധയില്‍ കുറവുണ്ടായതായി കഴിഞ്ഞ ദിവസം വത്തിക്കാന്‍ അറിയിച്ചിരുന്നു.

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചിരുന്നു. പോപ്പിനെ കണ്ട് സംസാരിച്ചുവെന്നും അദ്ദേഹത്തിന് എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി പറഞ്ഞു.