രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകും. ഔദ്യോഗിക പ്രഖ്യാപനം നാളെ. കെ.സുരേന്ദ്രന് പകരമായിട്ടാണ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. കോര്‍കമ്മിറ്റി യോഗത്തില്‍ ദേശീയ നേതൃത്വമാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. കര്‍ണാടകയില്‍ നിന്ന് 3 തവണ രാജ്യസഭയിലെത്തി. സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാകുന്ന ആദ്യ ബിജെപി നേതാവാണ് ചന്ദ്രശേഖര്‍. പ്രകാശ് ജാവേക്കറാണ് അദ്ദേഹത്തിന്റെ പേര് കോര്‍കമ്മിറ്റി യോഗത്തെ അറിയിച്ചത്. ഇന്നു ഉച്ചയ്ക്കുശേഷം അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കാന്‍ ഒരാളില്‍നിന്ന് മാത്രം പത്രിക സ്വീകരിക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു.

കെ.സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായി തുടരുമോ അതോ മറ്റാരെങ്കിലും നേതൃപദവിയിലേക്ക് എത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. 2020 ഫെബ്രുവരിയിലാണ് സുരേന്ദ്രന്‍ പ്രസിഡന്റായത്. തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ജയവും ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം ഉയര്‍ന്നതും സുരേന്ദ്രന് അനുകൂലമാകുമെന്ന് ഒരു വിഭാഗം കരുതിയിരുന്നു.

ആദ്യടേം കഴിഞ്ഞും തുടരുന്ന സുരേന്ദ്രനുപകരം ഇപ്പോള്‍ ജനറല്‍ സെക്രട്ടറിയായ എം.ടി. രമേശിന് സാധ്യതയുണ്ടെന്നും ഒരുകൂട്ടര്‍ വാദിച്ചിരുന്നു. എന്നാല്‍, ഇവരെയൊക്കെ മറികടന്നാണ് ചന്ദ്രശേഖര്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്.